കാസര്‍കോട്: (www.thenorthviewnews.in) പണം തിരിച്ചുതരും അത്യാവശ്യം വന്നതുകൊണ്ടാ, ഞാന്‍ കള്ളനല്ല; ചുമരില്‍ എഴുതി വെച്ച് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കള്ളന്റെ കുറിമാനം.  ചന്തേര പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട തൃക്കരിപ്പൂര്‍ ഉദിനൂരിലാണ് സംഭവം. ഉദിനൂര്‍ പരത്തിച്ചാല്‍ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന മേലോത്ത് വീട്ടില്‍ സി.കെ റാഷിദിന്റെയും സമീപത്തെ അബ്ദുള്‍ ഖാദറിന്റെ ഭാര്യ എ.ജി.ആയിഷയുടെ വീട്ടിലുമാണ് ഇന്ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്.

ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ഉദിനൂര്‍ വടക്കേചാലിലേക്ക് പോയ റാഷിദിന്റെ കുടുംബം പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്തതായി കണ്ടു.
തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 32,000 രൂപയും മൂന്ന് മോതിരവും, കമ്മലും ലോക്കറ്റും അപഹരിച്ചതായി മനസ്സിലായത്. ' പണം തിരിച്ചുതരും
അത്യാവശ്യം വന്നതുകൊണ്ടാ, ഞാന്‍ കള്ളനല്ല ' എന്ന് ചുമരില്‍ എഴുതി വച്ചാണ് തസ്‌കരന്‍ സ്ഥലത്ത് നിന്ന് മുങ്ങിയത്.
ആയിഷയുടെ കുടുംബം മകളുടെ പ്രസവ ശുശ്രൂഷയ്ക്കായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലാണുള്ളത് ഇവരെത്തിയാല്‍ മാത്രമെ വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകൂ. വിവരമറിഞ്ഞ്
ചന്തേര പോലീസ് സ്ഥലത്തെത്തി. ഇക്കഴിഞ്ഞ ജൂണ്‍ 5 ന് തൃക്കരിപ്പൂരിലെ വ്യാപാരി അബ്ദുള്‍ റഷീദിന്റെ വള്‍വക്കാട്ടെ വീട്ടില്‍ നിന്നും 17പവനും അറുപതിനായിരം രൂപയും കവര്‍ന്നിരുന്നു. ഈ കേസില്‍
ആരെയും പിടികൂടിയിട്ടില്ല. മാസങ്ങളുടെ ഇടവേളകളില്‍ നടന്ന കവര്‍ച്ചകള്‍ പ്രദേശവാസികളെ ഭീതിയിലാക്കി.

Post a Comment

Previous Post Next Post