ഛണ്ഡീഗഡ്: തൊപ്പിധരിച്ചതിന് ഹരിയാനയിലെ പാനിപത്തിൽ മുസ്‌ലിം യുവാവിനെ ഹിന്ദുത്വൻ തല്ലിക്കൊന്നു. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ ഫിർദൗസ് ആലം എന്ന അസ്മാദ് ബാബുവാണ് പാനിപത്തിലെ ഫ്ളോറ സെക്ടർ 29ൽ കൊല്ലപ്പെട്ടത്. മേയ് 24ന് വൈകീട്ട് ഏഴു മണിക്കും എട്ട് മണിക്കും ഇടയിലാണ് ആക്രമണം നടന്നതെന്ന് മുസ്‌ലിം മിറർ റിപോർട്ട് ചെയ്യുന്നു. സുഹൃത്തിനെ കാണാൻ പോയതായിരുന്നു ഫിർദൗസ്. ആ സമയത്ത് ഷിഷു ലാല എന്നയാൾ തൊപ്പി തട്ടി തെറിപ്പിച്ചു. ഇത് എടുക്കാൻ കുനിഞ്ഞപ്പോൾ വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിർദൗസിനെ രോഹ്‌താക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംഭവം അറിഞ്ഞ് ബിഹാറിലെ കൊച്ചധമാനിലെ മുൻ എംഎൽഎയായ മുജാഹിദ് ആലം വിഷയത്തിൽ ഇടപെടുകയും പരാതി നൽകാൻ വീട്ടുകാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടുകാർ പരാതി നൽകിയത്. തുടർന്ന് ഇന്നലെ തന്നെ പോലിസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു വരുകയാണ്. പ്രതിക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്ന് മുജാഹിദ് ആലം ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കി. 2020ൽ അഖ്ലാഖ് ഖാൻ എന്ന യുവാവിനെ പാനിപത്തിൽ ഹിന്ദുത്വ സംഘം തല്ലിക്കൊന്നിരുന്നു. 786 എന്ന ടാറ്റൂ ചെയ്ത കൈ അവർ വെട്ടിമാറ്റുകയും ചെയ്തു. www.thenorthviewnews.in

Post a Comment

Previous Post Next Post