കൊച്ചി: (www.thenorthviewnews.in) രാഷ്ട്രീയകേരളം കാത്തിരുന്ന പെരിയ ഇരട്ടക്കൊലക്കേസില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായി കണ്ടെത്തിയ പത്തു പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം.ഒന്നുമുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കും ജീവപര്യന്തം. രണ്ടുലക്ഷം രൂപ പിഴയുമൊടുക്കണം. നാല് സിപിഎം നേതാക്കള്‍ക്കും അഞ്ചുവര്‍ഷം തടവുശിക്ഷ. വിധികേട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍ സ്മൃതിമണ്ഡപത്തില്‍ പൊട്ടിക്കരഞ്ഞു.പിഴ ഇരകളുടെ കുടുംബത്തിന് നല്‍കണം. വിധിയില്‍ തൃപ്തരല്ലെന്ന് കൃപേഷിന്റെ പിതാവിന്റെ ആദ്യ പ്രതികരണം. വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്നും പറഞ്ഞു. സിപിഎം നേതാക്കള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമായിരുന്നു എന്നും പ്രതികരിച്ചു. പ്രതികള്‍ക്ക് വധശിക്ഷ കിട്ടണമായിരുന്നെന്ന് ശരത് ലാലിന്റെ കുടുംബവും പ്രതികരിച്ചു ആറുവര്‍ഷം നീണ്ട നിയമപോരാട്ട ത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷം കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞയാഴ്ച കേസിലെ 14 പേര്‍ കുറ്റക്കാരാണെന്നും എട്ടുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി എ. പീതാംബരന്‍ (മുന്‍ പെരിയ എല്‍സി അംഗം), രണ്ടാം പ്രതി സജി സി. ജോര്‍ജ് (സജി), മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍ കുമാര്‍ (അബു), അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ആര്‍. ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി എ. അശ്വിന്‍ (അപ്പു), എട്ടാം പ്രതി സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത് (അപ്പു), പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. കേസിലെ ഒമ്ബത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനാറ്, പതിനേഴ്, പതിനെട്ട്, പത്തൊമ്ബത്, ഇരുപത്തി മൂന്ന്, ഇരുപത്തി നാല് പ്രതികളെയാണ് നേരത്തേ കുറ്റവിമുക്തരാക്കിയത്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസല്ലെന്നും പ്രതികള്‍ സ്ഥിരംകുറ്റവാളികളല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.2019 ഫെബ്രുവരി 17 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കുറ്റക്കാരില്‍ കൂടുതലും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്. സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍, ഉദുമ സി പി എം മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍ ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 14 പേരിലുണ്ട്. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ നേരത്തേ കൊലക്കുറ്റം തെളിഞ്ഞിരുന്നു. കോടതി കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തി. പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരെ പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്. ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍ പ്രാരാബ്ദങ്ങള്‍ പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കണമെന്നും പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമുളള ഏഴാം പ്രതി അശ്വിന്റെയും വൃദ്ധന്‍, പ്രായമുളള അമ്മയെ നോക്കാനുള്ളയാള്‍ എന്നുമുളള മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്റെ അഭ്യര്‍ത്ഥനയും കോടതി കേട്ടു.

Post a Comment

أحدث أقدم