ന്യൂഡല്‍ഹി:(www.thenorthviewnews.in)പ്രണയബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്‍കിയ അമ്മയെ കൊലപ്പെടുത്തി വാടകക്കൊലയാളി.

ഉത്തർപ്രദേശിലെ ഏറ്റ ജില്ലയിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് 42 കാരിയായ അല്‍ക്ക യാദവിനെ കാണാതാകുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം ജസ്രത്പൂർ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ഗോതമ്ബ് പാടത്ത് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കേസ് അന്വേഷിച്ച പൊലീസിന് മുൻപില്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീടിനടുത്തുള്ള രണ്ട് പേർ മകളെ ശല്യം ചെയ്തിരുന്നതിനാല്‍ സുരക്ഷയ്‌ക്കായി അല്‍ക്ക മകളെ മറ്റൊരു വീട്ടിലേക്ക്  മാറ്റിനിർത്തിയിരുന്നു. എന്നാല്‍ ഇവിടെവച്ച്‌ 17 കാരിയായ മകള്‍ സുഭാഷ് എന്ന 32 കാരനുമായി പ്രണയത്തിലായി. മകളുടെ പ്രണയബന്ധം അല്‍ക്കയെ വളരെയധികം പ്രയാസപ്പെടുത്തി. ഒടുവില്‍ മകളെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു.

ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയില്‍ മോചിതനായ സുഭാഷിന് അവർ ക്വട്ടേഷൻ നല്‍കി. 50,000 രൂപയാണ് അല്‍ക്ക സുഭാഷിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ തന്റെ മകളുടെ കാമുകനാണ് ഇയാളെന്ന് അല്‍ക്ക അറിഞ്ഞിരുന്നില്ല. അല്‍ക്കയുടെ പദ്ധതി അറിഞ്ഞ സുഭാഷ് മകളെ വിവരമറിയിച്ചു.

ഇതറിഞ്ഞ മകള്‍ സുഭാഷിനോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് അല്‍ക്കയെ കൊല്ലാൻ പദ്ധതിയിട്ടു. ഇവർ അല്‍ക്കയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. മൃതദേഹം ഗോതമ്ബ് പാടത്ത് ഉപേക്ഷിച്ചു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി മകളെയും വാടകക്കൊലയാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

أحدث أقدم