മരിച്ച അബ്ദുൾ ഗഫൂർ ഹാജിയിൽനിന്ന് കൈക്കലാക്കിയ സ്വർണ്ണം ആഡംബര ജീവിതത്തിനും ഭൂമിയിടപാടിനും ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തി. കാസർകോട് ജില്ലയിലെ എട്ടോളം ജ്വല്ലറികളിൽ സ്വർണ്ണം വിറ്റുവെന്നായിരുന്നു പ്രാഥമിക മൊഴിയെടുപ്പിൽ പ്രതികൾ പറഞ്ഞത്. പിന്നീട് ജില്ലയ്ക്ക് പുറത്തുള്ള ജ്വല്ലറികളിലും സ്വർണ്ണം വിറ്റുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ജിന്നുമ്മ' നേരത്തേയും കേസുകളിൽ പ്രതി
സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെയാണ് ജിന്നുമ്മയും സംഘവം തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ കുടുംബപശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് കഷ്ടതകളിൽനിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാൻ കണ്ടെത്തിയ ആളോട് ഇവർ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളിൽ ഈ സംഘം തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രണ്ടാം പ്രതിക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് തീരപ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പിൽപെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം ഇവർ ജയിലിൽ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്.
പിടിയിലായത് നാലുപേർ
കേസിൽ ദമ്പതിമാരും രണ്ട് സ്ത്രീകളുമുൾപ്പെടെ നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷണൽ നഗർ തുരുത്തി സ്വദേശിയും ബാര മീത്തൽ മാങ്ങാട് കൂളിക്കുന്ന് അണിഞ്ഞ റോഡ് ബൈത്തുൽ ഫാത്തിമയിൽ ടി.എം. ഉവൈസ് (32), ഭാര്യ മാങ്ങാട് കൂളിക്കുന്ന് അണിഞ്ഞ റോഡിൽ ബൈത്തുൽ ഫാത്തിമയിൽ കെ.എച്ച്. ഷമീനയെന്ന ജിന്നുമ്മ (34), മുക്കൂട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട് വലിയപള്ളിക്കടുത്തെ പി.എം. അസ്നീഫ (36), മധൂർ കൊല്യയിലെ ആയിഷ (43) എന്നിവരെയാണ് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. കെ.ജെ. ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൊലപ്പെടുത്തിയത് തല ചുമരിൽ ഇടിച്ച്
2023 ഏപ്രിൽ 14-ന് പുലർച്ചെയാണ് അബ്ദുൾ ഗഫൂറിന്റെ മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്. ചുമരിൽ തലയിടിപ്പിച്ചാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദുർമന്ത്രവാദത്തിലൂടെ സ്വർണം ഇരട്ടിപ്പിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ആറുമാസത്തിനുള്ളിൽ സംഘം കൈക്കലാക്കിയ 596 പവൻ സ്വർണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പ്രതികൾ മൊഴി നൽകിയതായി അന്വേഷണസംഘം പറഞ്ഞു.
ദുർമന്ത്രവാദത്തിന്റെ ഭാഗമായി പ്രത്യേക വസ്ത്രം ധരിക്കണമെന്നും ഒറ്റയ്ക്കായിരിക്കണം കർമങ്ങൾ ചെയ്യേണ്ടതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി അബ്ദുൾ ഗഫൂറിന്റെ ഭാര്യയും മകളും ഉൾപ്പെടെയുള്ളവരെ സമീപത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞുവിട്ടിരുന്നു. വീട്ടുകാർ രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അബ്ദുൾ ഗഫൂറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം കബറടക്കി.
മരിച്ച ദിവസം വൈകിട്ട് അബ്ദുൾ ഗഫൂർ വാങ്ങിയ സ്വർണാഭരണത്തെക്കുറിച്ച് വീട്ടിൽ ചർച്ചയായി. തുടർന്നു നടത്തിയ പരിശോധനയിൽ വീട്ടിലുള്ളതും സഹോദരിമാർ ഉൾപ്പെടെ 12 പേരിൽനിന്ന് വാങ്ങിയതുമുൾപ്പെടെ 596 പവൻ സ്വർണം കാണാനില്ലെന്ന് വ്യക്തമായി. ഈ സ്വർണം കണ്ടെത്താനായില്ല. സ്വർണം കാണാതായതിലും മരണത്തിലും സംശയം തോന്നി മകൻ മുസമ്മിൽ ബേക്കൽ പോലീസിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകി. ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. മൃതദേഹം പുറത്തെടുത്ത് പോ സ്റ്റ്മോർട്ടം നടത്തി. തുടർന്ന് നടന്ന അന്വേഷണമാണ് കേസിന്റെ ചുരുൾ അഴിച്ചത്.
إرسال تعليق