കോതമംഗലം: ഭൂതത്താന്‍കെട്ട്‌ തുണ്ടം ഭാഗത്തെ തെലുങ്ക്‌ സിനിമ ഷൂട്ടിങ്‌ സെറ്റില്‍നിന്ന്‌ കുത്തു കൊണ്ട്‌ ഇടഞ്ഞോടി കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി തിരികെയെത്തിച്ചു.

സാധുവിന്റെ എഴുന്നള്ളിപ്പ്‌ സ്‌ഥലങ്ങളിലെയും മറ്റും പേരായ ആരണ്യ പ്രജാപതി എന്ന പേര്‌ അന്വര്‍ഥമാകുമോയെന്ന ആകാംക്ഷയ്‌ക്കൊടുവില്‍ സാധു സാധുവായിത്തന്നെ കാടിനോട്‌ ചേര്‍ന്ന ഭാഗത്ത്‌ നില്‍ക്കുകയായിരുന്നു. ഭൂതത്താന്‍കെട്ട്‌ മാതൃകാ ഫോറസ്‌റ്റ് സ്‌റ്റേഷനു സമീപത്തെ ഷൂട്ടിങ്‌ സെറ്റിനു സമീപത്തെ വനത്തിലാണു കൊമ്ബനെ കണ്ടെത്തിയത്‌.
വെള്ളിയാഴ്‌ച വൈകിട്ട്‌ കാടുകയറിയ സാധുവിനായി ഇന്നലെ രാവിലെ ആറിനു തെരച്ചില്‍ പുനരാരംഭിച്ചു. ഒന്‍പതേകാലോടെ സാധുവിനെ കണ്ടെത്തി. ഫോറസ്‌റ്റ് സ്‌റ്റേഷനില്‍നിന്നു കോതമംഗലം റൂട്ടില്‍ 200 മീറ്റര്‍ ഉള്ളിലായാണു നിന്നിരുന്നത്‌. വനത്തില്‍ ഒന്നര കിലോമീറ്ററോളം പലയിടത്തായി സാധു സഞ്ചരിച്ചതായാണ്‌ വനം ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. വനത്തില്‍ നിന്നിരുന്ന ആനയെ പാപ്പാന്‍മാരും വനപാലകരും ചേര്‍ന്നു പുറത്തെത്തിച്ചു ലോറിയില്‍ കയറ്റി കൊണ്ടുപോയി. പരുക്കൊന്നും ഇല്ലാത്ത ആന ആരോഗ്യവാനാണെന്നു വനപാലകര്‍ പറഞ്ഞു.
വനപാലകരും മലയാറ്റൂര്‍ ആര്‍.ആര്‍.ടിയും പാപ്പാന്‍മാരും ആന ഉടമാ സംഘത്തിന്റെ ഡോക്‌ടര്‍മാര്‍ അടങ്ങുന്ന സംഘം ഉള്‍പ്പെടെ 80 പേര്‍ പല ടീമായി തിരിഞ്ഞായിരുന്നു തെരച്ചില്‍. കാല്‍പാട്‌ നിരീക്ഷിച്ചുള്ള തെരച്ചിലിലാണു ഒരു ടീം സാധുവിനെ കണ്ടെത്തിയത്‌.

Post a Comment

أحدث أقدم