കൊച്ചി : ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാന്‍ തന്നെയാണെന്ന സംശയം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സിനിമാതാരങ്ങളായ പ്രയാഗമാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.

രണ്ടുപേരെയും ചോദ്യം ചെയ്യാന്‍ മരട് പോലീസ് വിളിച്ചേക്കും. സിനിമാ താരങ്ങള്‍ക്ക് ഒപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴി എടുക്കും.

അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടല്‍മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറെന്‍സിക് പരിശോധനക്ക് വിധേയമാക്കും. നടന്നത് ഓംപ്രകാശിന്റെ സുഹൃത്തുക്കള്‍ നടത്തിയ ലഹരിപാര്‍ട്ടി തന്നെയായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ട്.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലില്‍ നിന്നാണ് കഴിഞ്ഞ ദിവസം കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ബോള്‍ഗാട്ടി പാലസില്‍ നടന്ന അലെന്‍ വാക്കര്‍ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലഹരി ഉപയോഗം സംശയിക്കുന്ന തരത്തില്‍ കൊക്കെയിന്‍ അടങ്ങിയ ബാഗ് ഇവരില്‍ നിന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയില്‍ താരങ്ങളെത്തിയെന്ന് ബോധ്യപ്പെട്ടത്.

Post a Comment

أحدث أقدم