ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലെന്ന് രാഹുൽ ഗാന്ധി
ന്യൂ ഡൽഹി :(www.thenorthviewnews.in) ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നവമാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജ വാർത്തയും പ്രചരിപ്പിച്ച് വോട്ടർമാരെ ഇവര്‍ സ്വാധീനിക്കുകയാണ്, ബി.ജെ.പി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളിൽ നടപടി വേണ്ടെന്ന് ഫേസ്ബുക്ക് നിർദേശം നൽകിയെന്ന വാള്‍സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവന്ന വാർത്ത പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബിജെപി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളിൽ നടപടി വേണ്ടെന്ന് ജീവനക്കാർക്ക് ഫേസ്ബുക്ക് നിർദേശം നൽകിയെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ബിസിനസ് ഇടിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. വിദ്വേഷ പോസ്റ്റിട്ട തെലങ്കാന ബിജെപി എംഎൽഎ, ടി രാജയുടെ വിഷയത്തിൽ എഫ്ബി പൊതുനയ വിഭാഗം മേധാവി അങ്കി ദാസ് പക്ഷപാതപരമായി ഇടപെട്ടെന്നും വിമർശനമുയര്‍ന്നിരുന്നു. റോഹിങ്ക്യൻ അഭയാര്‍ഥികളായ മുസ്‍ലിംകളെ വെടിവെച്ച് കൊല്ലണം. മുസ്‍ലിം പള്ളികൾ ഇടിച്ചുനിരത്തണം എന്നതടക്കം വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു തെലങ്കാനയിലെ ബിജെപി എംഎൽഎയായ ടി രാജ സിങ് ഫെയ്‍സ്‍ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നത്. കമ്പനിയുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചുവെന്ന് മാത്രമല്ല, ടി രാജയെ അതീവ അപകടകാരിയായെന്ന് പ്രഖ്യാപിക്കണമെന്നും ബന്ധപ്പെട്ട വിഭാഗം നിര്‍ദേശിച്ചിരുന്നതാണ്. എന്നാൽ വിഷയത്തിൽ എഫ്ബി ഇന്ത്യയുടെ പൊതുനയ വിഭാഗം മേധാവിയായ അങ്കിദാസ് ഇടപെട്ടു. നടപടി വേണ്ടതില്ലെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശവും നൽകുകയായിരുന്നു.

Post a Comment