കാഞ്ഞങ്ങാട്:(www.thenorthviewnews.in) കാഞ്ഞങ്ങാട് സൗത്തിലെ  ബൈക്ക് ഷോറൂമില്‍ ഒളിക്യാമറ വെച്ചത് വിവാദമായി. ഷോറൂമില്‍ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്. സംഭവം പിടിക്കപ്പെട്ടതോടെ ഹൊസ്ദുര്‍ഗ് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കാഞ്ഞങ്ങാട് സൗത്തിലെ ഷോറൂമില്‍ പരിശോധന നടത്തി.

ഷോറൂം മാനേജരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു.  അതേ സമയം ഷോറൂമിലെത്തുന്ന ഇടപാടുകാരുടെ വാഹനങ്ങളില്‍ നിന്നും പതിവായി പെട്രോള്‍ ഊറ്റിയെടുക്കുന്നത് കണ്ടെത്താനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ഷോറൂം അധികൃതര്‍ പറയുന്നത്. അതേ സമയം മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് അതിരഹസ്യമായി ഒളിപ്പിച്ചു വെച്ചത് ഷോറൂമിനകത്തെ റൂമിലാണ്. ഷോറൂമില്‍ അഞ്ചില്‍പ്പരം വനിതാ ജീവനക്കാരുണ്ട്. ഇവരൊക്കെയും ഷോറൂമിലെത്തിയാല്‍ സ്ഥാപനത്തിന്റെ യൂണിഫോം അണിയണമെന്ന നിബന്ധനയുമുണ്ട്. വസ്ത്രം മാറുന്ന മുറിക്കകത്ത് മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുവെച്ചുവെന്നാണ് പരാതി.  ഷോറൂമിലെ തൊഴിലാളികള്‍ ചേര്‍ന്ന് തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുവേണ്ടി ചില യൂണിയന്‍ നേതാക്കള്‍ ഷോറൂമിലെത്തിയതായും പറയപ്പെടുന്നു. യൂണിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും സംസാരവുമൊക്കെ പിടിച്ചെടുക്കാനാണ് രഹസ്യ ക്യാമറ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ഷോറൂമിനെക്കുറിച്ച് തുടക്കം മുതലേ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നിരുന്നത്. ഷോറൂമിനു വേണ്ടി കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതക്കരികില്‍ നിര്‍മ്മിച്ച താല്‍ക്കാലിക കെട്ടിടം സകല കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും കാറ്റില്‍പറത്തിയാണെന്ന ആരോപണവും നിലവിലുണ്ട്.



Post a Comment

Previous Post Next Post