ചീമേനി:(www.thenorthviewnews.in)നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അധ്യാപകന്‍ ആലന്തട്ടയിലെ പി ടി രമേശനെ(50) കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അഭിജിത്തിനെ ബല്‍ഗാമിലെ വ്യോമസേന പരിശീലന കേന്ദ്രത്തില്‍ നിന്നും ചീമേനി എസ്‌ഐ എം ഇ രാജഗോപാലനും സംഘവും അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 3ന് ശനിയാഴ്ച രാത്രി 10 മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് രമേശന്‍ മാസ്റ്ററെ അയല്‍വാസികളായ നാലംഗ സംഘം അക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മാര്‍ച്ച് 7ന് മരണപ്പെടുകയും ചെയ്തു.  സംഭവവുമായി ബന്ധപ്പെട്ട് രമേശന്‍ മാസ്റ്ററുടെ അയല്‍വാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, എന്നിവരെ പോലീസ് അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അഭിജിത്ത് അന്നുതന്നെ മുങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബല്‍ഗാമിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിലുണ്ടെന്ന് കണ്ടെത്തിയത്.  ഇയാളെ അറസ്റ്റ് ചെയ്യാനായി കഴിഞ്ഞ മാസം എസ്‌ഐയും സംഘവും ബല്‍ഗാമിലെത്തിയെങ്കിലും വ്യോമസേനാ ആസ്ഥാനത്തു നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചുവരികയായിരുന്നു. ഇതിനിടയില്‍ അഭിജിത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇത് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റിനുള്ള സാഹചര്യം ഉയര്‍ന്നത്. നേരത്തെ അറസ്റ്റിലായ മൂന്നുപ്രതികളും ഇപ്പോഴും റിമാന്റിലാണ്.


Post a Comment

Previous Post Next Post