തിരുവനന്തപുരം: നെയ്യാറ്റിൻകര: മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ കഷായത്തിൽ കളനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. റേഡിയോളജി ഡിപ്ലോമ വിദ്യാർഥിയായിരുന്ന പാറശാല മുര്യങ്കര ജെ.പി. ഹൗസിൽ ജെ.പി. ഷാരോൺ രാജ് (23) കൊല്ലപ്പെട്ട കേസിൽ പ്രതി പാറശാല തേവിയോട് പൂമ്ബള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) കുറ്റക്കാരിയാണെന്നു നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുകുമാരിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർ തെളിവ് നശിപ്പിക്കാൻ ഒത്താശ ചെയ്തതായി കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷയും ഇന്ന് വിധിക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയായിരുന്ന ഗ്രീഷമ ഏറെ നാടകീയമായാണ് കാമുകൻ ഷാരോണിനെ ഒഴിവാക്കാൻ തന്ത്രങ്ങൾ മെനഞ്ഞത്. ആദ്യം ജ്യൂസിൽ അമിതമായി പാരസെറ്റമോൾ കലർത്തി നൽകിയെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീട് 2022 ഒക്ടോബർ 14-നു ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ചു.ഗ്രീഷ്മയുടെ വീട്ടിൽനിന്നു മടങ്ങിയെത്തിയ ഷാരോൺ അസ്വസ്ഥത പ്രകടിപ്പിച്ചതിനേത്തുടർന്ന് ബന്ധുക്കൾ പാറശ്ശാലയിലെ ആശുപത്രിയിലും അവിടെനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. വിഷം ഉള്ളിൽച്ചെന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായതിനേത്തുടർന്ന് മജിസ്ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും ഗ്രീഷയെ അഗാധമായി പ്രണയിച്ചിരുന്ന ഷാരോൺ കഷായം നൽകിയതാരെന്ന് വെളിപ്പെടുത്തിയില്ല. മരണമൊഴിയിൽ പ്രതിക്കെതിരേ പരാമർശമില്ലാത്തത് കേസിൽ പ്രോസിക്യൂഷനു വെല്ലുവിളിയായിരുന്നു. എന്നാൽ, ഉറ്റസുഹൃത്തുക്കളോടും ബന്ധുക്കളോടും ഗ്രീഷ്മ ചതിച്ച വിവരം ഷാരോൺ സൂചിപ്പിച്ചിരുന്നു. ഇവരുടെ മൊഴി കേസിൽ നിർണായകമായി. 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ഷാരോൺ മരിച്ചതിനേത്തുടർന്ന് പാറശ്ശാല പോലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു. അതിർത്തിക്കപ്പുറം തമിഴ്‌നാട്ടിലാണു വീടെന്നും കേരളാ പോലീസിന്റെ അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗ്രീഷമയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2023 ജനുവരി 25-നു കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ 15-ന് ആരംഭിച്ച വിചാരണ കഴിഞ്ഞ മൂന്നിനാണ് അവസാനിച്ചത്. 2023 ഒക്ടോബർ 30-നു പ്രതി ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റിലായ ഗ്രീഷ്മ പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഒരുവർഷം ജയിലിൽ കഴിഞ്ഞ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയതോടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചുഫോറൻസിക് പരിശോധനാഫലം ഉൾപ്പെടെ ശാസ്ത്രീയതെളിവുകൾ നിരത്തിയായിരുന്നു പ്രോസിക്യൂഷൻ വാദം. 95 സാക്ഷികളെ വിസ്മരിച്ചു. സിന്ധുകുമാരിയെ വിട്ടയച്ചതിനെതിരേ അപ്പീൽ നൽകുമെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത്കുമാറും ഷാരോണിന്റെ സഹോദരൻ ഷിമോനും വ്യക്തമാക്കി. അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീറാണ് കേസിൽ ഇന്ന് വിധി പറയുക.www.thenorthviewnews.in)
കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്ക് ശിക്ഷ ഇന്ന് ; അമ്മാവനും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
The NorthView
0
تعليقات
إرسال تعليق