ലാഹോര്‍:(www.thenorthviewnews.in ട്രാവല്‍ ഏജന്റിന്റെ തട്ടിപ്പിന്‌ ഇരയായതിനെത്തുടര്‍ന്ന്‌ 22 വര്‍ഷമായി പാകിസ്‌താനില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരിയെ വാഗാ അതിര്‍ത്തി വഴി ജന്മനാട്ടിലേക്കയച്ചു

മുംബൈ സ്വദേശിയായ ഹമീദ ബാനോ(75)യെയാണു തിരിച്ചയച്ചതെന്ന്‌ ലാഹോറിലെ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. 

2002 ലാണ്‌ ഇവര്‍ സിന്ധ്‌ പ്രവിശ്യയിലെ ഹൈദരാബാദ്‌ ജില്ലയിലെത്തിയത്‌. ദുബായില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഒരു ട്രാവല്‍ ഏജന്റ്‌ ഇവരെ ഇവിടേക്കു കൊണ്ടുവരികയായിരുന്നു. 

തിങ്കളാഴ്‌ച കറാച്ചിയില്‍നിന്ന്‌ വിമാനമാര്‍ഗം ലാഹോറിലെത്തിയ ഹമീദ ബാനോ പിന്നീട്‌ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലേക്കു പ്രവേശിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥര്‍ അവരെ വിട്ടയച്ചതായി ഉദ്യോഗസ്‌ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 

കുടുംബവുമായി വീണ്ടും ഒന്നിക്കാന്‍ കഴിയുന്നതില്‍ ബാനോ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്‌ടപ്പെട്ടിരുന്നെങ്കിലും അങ്ങനെയൊരു ദിവസം വന്നതു ഭാഗ്യമാണെന്ന്‌ അവര്‍ പറഞ്ഞു. 

ദുബായില്‍ പാചകക്കാരിയായി ജോലി നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌താണ്‌ റിക്രൂട്ട്‌മെന്റ്‌ ഏജന്റ്‌ ഹമീദയെ പാകിസ്‌താനിലേക്കു കടത്തിയത്‌. 2002ല്‍ ഇന്ത്യ വിട്ടതിനെത്തുടര്‍ന്നുള്ള ഇവരുടെ ദുരനുഭവങ്ങള്‍ പ്രാദേശിക യൂട്യൂബര്‍ പുറത്തുവിട്ടിരുന്നു. 

ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാന്‍ ഇത്‌ അവരെ സഹായിച്ചു. മകള്‍ യാസ്‌മിന്‍ അവരോടു ഫോണില്‍ സംസാരിക്കുകയും ചെയ്‌തു. 

പാകിസ്‌താനിലേക്കു വരുംമുമ്ബ്‌ ഇന്ത്യയിലുള്ള നാലു കുട്ടികളെ സാമ്ബത്തികമായി പിന്തുണച്ചിരുന്നതായി യു ട്യൂബറുമായുള്ള സംഭാഷണത്തില്‍ ഹമീദ ബാനോ വ്യക്‌തമാക്കിയിരുന്നു. 

മുമ്ബ്‌ ദോഹ, ഖത്തര്‍, ദുബായ്‌, സൗദി അറേബ്യ എന്നിവിടങ്ങളില്‍ പാചകക്കാരിയായി ജോലിചെയ്‌തിട്ടുണ്ട്‌. 

പാകിസ്‌താനിലെ താമസത്തിനിടെ കറാച്ചി സ്വദേശിയെ ഹമീദ ബാനോ വിവാഹം കഴിച്ചിരുന്നു. കോവിഡ്‌-19 ബാധിച്ച്‌ അയാള്‍ മരിച്ചു. അതിനുശേഷം അയാളുടെ മകനോടൊപ്പമാണു താമസിച്ചിരുന്നത്‌.

Post a Comment

Previous Post Next Post