കാസര്‍കോട്: പ്രസ്‌ക്ലബ്ബുകള്‍ക്ക് സമൂഹത്തില്‍ പ്രധാനപ്പെട്ട ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമസംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ നവീകരിച്ച കെട്ടിടം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടെ ഒത്തൊരുമയ്ക്കും

കൂട്ടായ മുന്നേറ്റത്തിനും ക്ഷേമത്തിനും കരുത്താകുക എന്നതോടൊപ്പം മാധ്യമ വിദ്യാഭ്യാസത്തിന് അവ സരം ഒരുക്കുന്നതിലും പ്രസ് ക്ലബ്ബുകള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്കും സമൂഹത്തിനും പ്രയോജനപ്രദമാകും വിധം സത്യസന്ധതയിലും നൈതികതയിലും അധിഷ്ഠിതമായ മാധ്യമ പ്രവര്‍ത്തനശൈലി വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായി. ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ ഭരണകൂടത്തെ വിമര്‍ശിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ജനാധിപത്യത്തിന്റെ സൗന്ദര്യമാണത്. എന്നാല്‍ ഉടമയുടെ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി എല്ലാ തരത്തിലുമുള്ള വിമര്‍ശനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. വിമര്‍ശനം നടത്തുമ്പോള്‍ അത് വസ്തുതാപരമാണെന്ന് ഉറപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 

പി.ഡബ്ല്യു.ഡി. അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.എം.യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ശിലാഫലകം അനാഛാദനം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു 

എം.എല്‍.എ. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നഗരസഭ പ്രതിപക്ഷ നേതാവ് പി.രമേശ്, 

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.വി.വിനീത, ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്.സുഭാഷ്, ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി കെ.വി.പത്മേഷ്, ഷൈജു പിലാത്തറ എന്നിവര്‍ സംസാരിച്ചു. 

ഷിരൂറില്‍ രക്ഷാപ്രവര്‍ത്തന യത്നത്തില്‍ പങ്കാളികളായ മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വാര്‍ത്ത: സമീപനം, അവതരണം എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടന്നു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി.ശശീന്ദ്രന്‍ വിഷയാവതരണം നടത്തി. വിനോദ് പായം മോഡറേറ്ററായി. നഹാസ് പി. മുഹമ്മദ്, പ്രദീപ് നാരായണന്‍, സിജു കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. 


കാസര്‍കോട് പ്രസ്‌ക്ലബിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അനാഛാദനം ചെയ്യുന്നു

Post a Comment

Previous Post Next Post