തൃശ്ശൂർ: (www.thenorthviewnews.in) ലോർ വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് വിവരം.

വീടിനകത്തുവെച്ച്‌ ലിഞ്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജോജു വീടിന്റെ ടെറസിന് മുകളിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാർ പുതുക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേർപ്പെട്ട നിലയിലായിരുന്നു. സംഭവ ശേഷം ജോജു വീടിന് മുകളില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.

ജോജുവിന് തലോരില്‍ വർക്ക്ഷോപ്പും ലിഞ്ചു ബ്യൂട്ടീഷ്യനുമാണ്. ഒന്നര വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ഇടുക്കി സ്വദേശിയായ ലിഞ്ചുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. ജോജുവിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്താണ് കൊലപാതകം.

കുറച്ചു നാളുകളായി ഇവർ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വഴക്കിനെ തുടർന്ന് പുതുക്കാട് പോലീസില്‍ പരാതിയുമുണ്ടായിരുന്നു. ചാലക്കുടി ഡി.വൈ.എസ്.പി., സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post