മംഗളൂരു:(www.thenorthviewnews.in)സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയുമായ ബി.എം.മുംതാസ് അലിയുടെ മരണത്തില്‍ അന്വേഷണം ഊർജ്ജിതം.



സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിപ്പള്ള സ്വദേശി അബ്ദു‌ല്‍ സത്താർ, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപമുന്നൂർ സ്വദേശി നടവർ ഷാഫി എന്നിവരെയാണ് മംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. മലയാളിയായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റഹ്മത്തുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി അമ്ബത്തിരണ്ടുകാരനായ മുംതാസ് അലിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നാണ് പരാതി.


ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്നാണ് റഹ്മത്തിനെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദു‌ല്‍ സത്താറിന്റെ ഡ്രൈവർ സിറാജാണ് ഇനി അറസ്റ്റിലാകാനുള്ളത്. റഹ്മത്തിനെയും ഭർത്താവ് ഷുഹൈബിനെയും ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച്‌ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചില ഓഡിയോ ക്ലിപ്പുകളും പ്രതികള്‍ പ്രചരിപ്പിച്ചു.


മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരൻ നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങള്‍ക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വാട്സാപ് സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ല്‍ കുളൂർ പാലത്തിന് സമീപം കാർ കണ്ടെത്തിയത്. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും ഉണ്ട്. മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് മുൻ എംഎല്‍എ മൊഹിയുദീൻ ബാവയുടെയും ജനതാദള്‍ (എസ്) മുൻ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ്.

Post a Comment

Previous Post Next Post