തിരുവനന്തപുരം: (www.thenorthviewnews.in) സംസ്ഥാനത്ത് വീണ്ടും പരിഷ്‌കാരങ്ങളുമായി എംവിഡി. 14 വയസുവരേയുള്ള കുട്ടികള്‍ക്ക് കാർ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കി ഉത്തരവ് ഇറക്കി.

കേന്ദ്ര വാഹന ചട്ടം അനുസരിച്ചാണ് സംസ്ഥാനത്തും ഈ നിയമം ഇപ്പോള്‍ ശക്തമാക്കുന്നത്.

ഒന്ന് മുതല്‍ നാല് വയസുവരേയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിൻ സീറ്റില്‍ പ്രത്യേക സീറ്റ് നിർബന്ധമാക്കും. അതുപോലെ 14 വരേ പ്രായമുള്ള കുട്ടികള്‍ക്ക് ഉയരത്തിന് അനുസരിച്ച്‌ പ്രത്യേക മാതൃകയിലുള്ളസീറ്റുമായിരിക്കും ഇനിമുതല്‍. നിയമം പാലിക്കാത്തവരില്‍നിന്ന് ഡിസംബർ മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

അതുപോലെ ഇരുചക്ര വാഹനങ്ങളിലെ യാത്രകള്‍ക്ക് നാലുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിർബന്ധമാക്കും. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികളെ രക്ഷിതാക്കളുമായി ഒരു ബെല്‍റ്റ് ഉപയോഗിച്ച്‌ ബന്ധിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്ന് അധികൃതരും പറഞ്ഞു.

ഉത്തരവ് സംബന്ധിച്ച്‌ ഒക്ടോബര്‍ മാസത്തില്‍ നവമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച്‌ യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.




Post a Comment

Previous Post Next Post