തിരുവനന്തപുരം:(www.thenorthviewnews.in)  സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.അനില്‍. കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.ഇപ്പോള്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. സാമ്ബത്തിക പ്രതിസന്ധിയുമുണ്ട്. എന്നാല്‍ കിറ്റ് വിതരണം തുടരണമെന്നാണ് സര്‍ക്കാറിന്‍റെ നിലപാടെന്നും മന്ത്രി വിശദീകരിച്ചു. കിറ്റ് വിതരണം തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശദീകരണവുമായി ഭക്ഷ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രില്‍-മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. കോവിഡ് ലോക്ഡൗണില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിയ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം വലിയ ആശ്വാസമായിരുന്നു. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതല്‍ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകള്‍ നല്‍കി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.

Post a Comment

أحدث أقدم