സൂറത്ത്:(www.thenorthviewnews.in) കോവിഡ് ബാധിച്ചു മരിച്ചവർ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ കൂട്ടശവദാഹം നടക്കുന്നതായി റിപ്പോർട്ട്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയിൽ അഞ്ചു പേരെ വരെയാണ് ദഹിപ്പിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂറത്തിൽ ഇത്തരം ശവദാഹങ്ങൾ സാധാരണമായി എന്നാണ് പത്രം പറയുന്നത്.മൃതദേഹങ്ങൾ കാത്തുകിടക്കുന്നതു മൂലമാണ് കൂട്ടദഹനം നടത്താൻ അധികൃതർ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹയരാണ് എന്നും അധികൃതർ പറയുന്നു. സൂറത്ത് പാലിലെ കൈലാശ് മോക്ഷ്ധാം ശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.'മിക്ക കേസുകളിലും ഒറ്റയ്ക്കാണ് ദഹിപ്പിക്കുന്നത്. എന്നാൽ മൃതദേഹങ്ങൾ കൂടുതലായതോടെ ഒരു പട്ടടയിൽ അഞ്ചെണ്ണം വയ്ക്കും. മൂന്ന് മീറ്റർ അകലത്തിൽ വച്ചാണ് ദഹിപ്പിക്കുന്നത്' - ശ്മശാനം ട്രസ്റ്റി പ്രവീൺ പട്ടേൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് ചെറിയ വാനുകളിൽ പോലും മൂന്നു വീതം മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് എത്തുന്നത്. വലിയ ചിതയ്ക്കരികിലായാണ് വാനുകൾ നിർത്തുന്നത്. കൈലാശ് മോക്ഷ്ധാമിൽ മാത്രം മൂന്ന് കൂറ്റൻ ചിതകൾ എല്ലാ സമയവും പ്രവർത്തിക്കുന്നുണ്ട്. ശ്മശാനത്തിലേക്ക് നിലവിൽ സ്വകാര്യവ്യക്തികൾക്ക് പ്രവേശനമില്ല. ഫോട്ടോയോ വീഡിയോയോ എടുക്കാൻ അനുവാദവുമില്ല.

Post a Comment