മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ: മരിച്ചവരുടെ എണ്ണം എട്ടായെന്ന് റിപ്പോർട്ട്
മൂന്നാർ :(www.thenorthviewnews.in) ഇടുക്കി മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൽപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. എഴുപതോളം പേർ മണ്ണിനടിയിൽ കിടക്കുന്നതായാണ് സൂചന. പുറത്തെത്തിച്ചവരെ ടാറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
രക്ഷാപ്രവർത്തനത്തിനായി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
രക്ഷാ പ്രവർത്തനത്തിന് സജ്ജീകരണം ഒരുക്കിയതായി മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്. ദേശിയ ദുരന്തനിവാരണ സേനയും പുറപ്പെട്ടിട്ടുണ്ട്. ഇടുക്കിയിൽ എയർലിഫ്റ്റിംഗിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.
അതേസമയം, മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.

Post a Comment