കോഴിക്കോട്: (www.thenorthviewnews.in) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ നിപ്പ വൈറസ് ബാധയേറ്റ ഒരാള്‍ കൂടി മരിച്ചു. ചെങ്ങരോത്ത് സ്വദേശി മൂസയാണു മരിച്ചത്. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ്. ഇദ്ദേഹം കോഴിക്കോട്ടു ചികില്‍സയിലായിരുന്നു.
ഇവരുടെ വീടിന്റെ കിണറ്റിലാണു വവ്വാലുകളെ കണ്ടെത്തിയത്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മരണം 12 ആയെങ്കിലും 11 പേര്‍ക്കു മാത്രമേ നിപ്പയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളൂ.
ഏപ്രില്‍ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയില്‍ പുതുതായി വാങ്ങിയ വീട്ടിലെ കിണര്‍ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട് വവ്വാലുകളെ കണ്ടെത്തിയത്. പനിയെ തുടര്‍ന്നു സാബിത്തിനെ ഈമാസം മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്തു. 18നു സാലിഹും 19ന് സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ സ്രവ സാംപിളില്‍നിന്നാണു നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനാണു രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ടുപേരെയും ബുധനാഴ്ച രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യനാണു കോഴിക്കോട്ടു ചികില്‍സ തേടിയവരിലൊരാള്‍. ഇതോടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികില്‍സയിലുള്ളത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള രണ്ടു പേരും കോഴിക്കോട്ടുനിന്നെത്തിയവരാണ്. പേരാമ്പ്രയില്‍നിന്നു കടുത്തുരുത്തിയില്‍ വിവാഹനിശ്ചയത്തിനെത്തിയ അന്‍പത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്‌സുമാണു ചികില്‍സയിലുള്ളത്.
പേരാമ്പ്രയില്‍നിന്നെത്തിയ ആള്‍ ട്രെയിന്‍ യാത്രയ്ക്കിടെ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനാല്‍ വിവാഹനിശ്ചയസ്ഥലത്തേക്കു പോകാതെ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇരുവരുടെയും സ്രവ സാംപിള്‍ ഭോപ്പാലിലേക്കും മണിപ്പാലിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Post a Comment