കൊല്ലം:(www.thenorthviewnews.in)കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുളള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.തമിഴ്‌നാട് സ്വദേശികളായ അബ്ബാസ് അലി( 31), ഷംസൂണ്‍ കരീംരാജ(33), ദാവൂദ് സുലൈമാന്‍(27) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.

നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇവര്‍ക്കുളള ശിക്ഷ നാളെ വിധിക്കും. കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് അയ്യൂബിനെ മാപ്പുസാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്. സ്‌ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്.

2016 ജൂണ്‍ 15ന് രാവിലെ 10.45ന് കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിയ്ക്ക് മുന്‍പില്‍ കിടന്ന ജീപ്പില്‍ നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ സ്‌ഫോടനം നടത്തിയെന്നാണ് കേസ്. തൊഴില്‍ വകുപ്പിൻ്റെ  ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തിലായിരുന്നു ബോംബ് വെച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിനാണ് പരിക്കേറ്റത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ഒരു ബാഗും കണ്ടെത്തിയിരുന്നു. കളക്ടറേറ്റിലേക്ക് ആളുകള്‍ എത്തുന്ന തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനം നടന്നത്.

കേസില്‍ പ്രോസിക്യൂഷന്‍ 63 സാഷികളെ വിസ്തരിച്ചിരുന്നു.109 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്ടം വരുത്തല്‍, എന്നിവയ്ക്ക് പുറമേ സ്‌ഫോടകവസ്തു നിരോധന നിയമവും യുഎപിഎ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.

ഗുജറാത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ കെല്ലപ്പെട്ടതിൻ്റെ  പ്രതികാരമായി ദക്ഷിണേന്ത്യയില്‍ മൂന്ന്സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്‌ഫോടനം നടത്തിയത്. മൈസൂരു കോടതി വളപ്പിലെ സ്‌ഫോടനകേസിലെ അന്വേഷണമാണ് കൊല്ലം സ്‌ഫോടന കേസില്‍ സഹായകമായത്.

Post a Comment

Previous Post Next Post