നെടുങ്കണ്ടം:(www.thenorthviewnews.in)രണ്ടര മാസം മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയെ അമ്മ കൊന്നതെന്നാണ് പൊലീസ് പറഞ്ഞു.
കുഞ്ഞിൻ്റെ അമ്മ ഉടുമ്ബൻചോല ചെമ്മണ്ണാർ പുത്തൻപുരക്കല്‍ ചിഞ്ചു(27), ചിഞ്ചുവിൻ്റെ അച്ഛൻ ശലോമോൻ(64), അമ്മ ഫിലോമിന( ജാൻസി,56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി കരഞ്ഞതിൻ്റെ ദേഷ്യത്തില്‍ 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ നാലോടെ ചിഞ്ചുവിൻ്റെ അമ്മ ഫിലോമിനയേയും കുഞ്ഞിനേയും കാണാതായെന്നായിരുന്ന ശലോമോൻ അന്ന് പറഞ്ഞിരുന്നത്. തുടർന്ന് ഉടുമ്ബൻചോലപൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയില്‍ രാവിലെ എട്ടോടെ വീട്ടില്‍ നിന്ന് 300 മീറ്റർ മാറി തോട്ടുവക്കത്ത് ഏലത്തോട്ടത്തില്‍ നവജാത ശിശുവിനെ മരിച്ച നിലയിലും ഫിലോമിനയെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുഞ്ഞിൻ്റെ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മരിച്ചു പോയ അയല്‍വാസി വിളിച്ചെന്ന് തോന്നിയതിനെ തുടർന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നാണ് ഫിലോമിന പിന്നീട് പറഞ്ഞത്. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ശാലോമോനും മൊഴി നല്‍കിയിരുന്നു. സംശയം തോന്നിയ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലോമിനയെ ഡിസ്ചാർജ് ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ മാനസികാസ്വാസ്ഥ്യം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂവരേയും പലവട്ടം ചോദ്യം ചെയ്‌പ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവം ദിവസം രാത്രി കുഞ്ഞ് വിശന്നു കരഞ്ഞു. കുപ്പിപ്പാല്‍ എടുക്കാനായി ഫിലോമിന അകത്തേക്ക് പോയപ്പോള്‍ കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ചുമരിലേക്ക് എറിയുകയായിരുന്നു. കുഞ്ഞ് മരിച്ചെന്ന് മനസ്സിലായതോടെ പിന്നീട് കഥ മെനയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻന്റ് ചെയ്തു. ഈട്ടിത്തോപ്പിലെ ഭർതൃഗൃഹത്തില്‍ നിന്ന് പ്രസവത്തിനായാണ് ചിഞ്ചു സ്വന്തം വീട്ടിലെത്തിയത്. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുട്ടിയാണ് മരിച്ചത്.
Post a Comment