കോഴിക്കോട്:(www.thenorthviewnews.in) കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും സ്ത്രീകള്‍ക്ക് കൃത്യമായ പ്രതിനിധ്യം ലഭിക്കുന്നില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. ഹരിതയിലെ പ്രശ്നം ഉയര്‍ത്തിക്കാട്ടി ഇത് മുസ്ലീം ലീഗിന്റെ പ്രശ്‌നമായി മാത്രം വിലയിരുത്തരുതെന്നും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇതേ നിലപാട് തന്നെയാണ് സ്വകരിക്കുന്നതെന്നും ഫാത്തിമ തെഹ് ലിയ പറഞ്ഞു.

'കേരളത്തിലെ രാഷ്്ട്രീയ പാര്‍ട്ടികള്‍ പരിശോധിച്ചാല്‍ എവിടെയൊക്കെയാണ് സ്ത്രീകള്‍ക്ക് കൃത്യമായ പ്രതിനിധ്യം ഉറപ്പാക്കിയിട്ടുള്ളത്. അത് മുസ്ലീം ലീഗിന്റെ മാത്രം പ്രശ്‌നമായി കാണുന്നിടത്താണ് പ്രശ്‌നം. ഏറ്റവും ഒടുവില്‍ വന്ന ഡി.സി.സി പ്രസിഡണ്ടുമാരുടെ പട്ടികയില്‍ ഒരു വനിത പോലും ഇല്ല. ഇതിനെതിരെ മുന്‍ ഡി.സി.സി പ്രസിഡന്‍റായിരുന്ന ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. മന്ത്രിസഭയില്‍ മൂന്ന് വനിത മന്ത്രിമാര്‍ ഉണ്ടെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച്‌ നിസാരകാര്യമാണ്. ഈ മന്ത്രിസഭയില്‍ കെ.കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താമായിരുന്നില്ലേ. അത് എല്ലാവരും ആഗ്രഹിച്ചിരുന്നില്ലേ. ഗൗരിയമ്മയോട് ചെയ്തതെന്താണെന്ന് നമുക്കറിയാം. അക്കാര്യത്തില്‍ ഒരു പാര്‍ട്ടിയെ പോയിന്റെ ചെയ്യേണ്ടതില്ല.' എന്നും ഫാത്തിമ തഹ് ലിയ  പ്രതികരിച്ചു.

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ ഹരിത ഭാരവാഹികള്‍ക്ക് നീതി ലഭിച്ചില്ല. തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും വേട്ടയാടപ്പെടുകയാണെന്നും ഫാത്തിമ പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം താന്‍ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വനിതാ കമീഷന് നല്‍കിയ പരാതി പിന്‍വലിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹരിതയിലെ പത്ത് പ്രവര്‍ത്തകരാണെന്നും ഫാത്തിമ പറഞ്ഞു.

Post a Comment

أحدث أقدم