മലപ്പുറം:(www.thenorthviewnews.in) ചന്ദ്രിക ദിനപത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നതിനിടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മുന്നറിയിപ്പുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍.

കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയീന്‍ അലി തങ്ങള്‍ക്കെതിര നടപടിയെടുത്താല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ജലീല്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇ.‍ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖകള്‍ കൈയില്‍ ഉണ്ടെന്ന് ജലീല്‍ അവകാശപ്പെട്ടു. അത് പുറത്ത് വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ ജീവിതം പോലും അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

"തന്റെ ചോറ്റ് പട്ടാളത്തെ ഉപയോഗിച്ച്‌ മുയീന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നേതൃയോഗത്തില്‍ നടപടി എടുക്കാം എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. അദ്ദേഹം തന്നെ ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാണക്കാട് കുടുംബത്തിലെ പലരുമായി സംസാരിച്ച ത്തിന്റെ ശബ്ദ രേഖകള്‍ ഉണ്ട്. അത് പുറത്ത് വന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും," ജലീല്‍ പറഞ്ഞു.

അതേസമയം, മുയീന്‍ അലിക്കെതിരെ യൂത്ത് ലീഗ് ദേശിയ-സംസ്ഥാന നേതൃത്വങ്ങള്‍ എത്തി. തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ലീഗ് നേതൃത്വത്തിനോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

أحدث أقدم