ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ; കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി




കൊച്ചി:(www.thenorthviewnews.in) സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം.
ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിര്‍ദേശിച്ചു. നിരക്ക് വര്‍ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി  സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ മാത്രമാണ് നല്‍കിയത്. മുഴുവന്‍ യാത്രക്കാര്‍ക്കും അനുമതി നല്‍കിയ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കൂട്ടേണ്ട സാഹചര്യമില്ല,   ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു,  അടുത്ത ദിവസം മുതല്‍ സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. 

Post a Comment

أحدث أقدم